തെരേസാ ഫിടാല്‍ഗോയുടെ കഥ

തെരേസാ ഫിടാല്‍ഗോയുടെ കഥ
കുറച്ചു നാളുകള്‍ക്ക് മുന്‍പ് നെറ്റില്‍ പറന്നുനടന്ന ഒരു പ്രേതകഥയാണ്‌ തെരേസയുടേത്. ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോകള്‍ക്ക് കീഴില്‍ കമന്‍റ്കളുടെ രൂപത്തിലാണ് തെരേസയുടെ കഥ പാറി നടന്നിരുന്നത്.
"ഈ വായന നിര്‍ത്തിയാല്‍, നിങ്ങള്‍ മരിക്കും. ഞാന്‍ തെരേസ ഫിടാല്‍ഗോ (പ്രേതത്തിനെ പോലും auto correct വെറുതെ വിടില്ല), നിങ്ങളിത് മറ്റു ഇരുപത് ചിത്രങ്ങള്‍ക്ക് കീഴില്‍ പോസ്റ്റ് ചെയ്തില്ലെങ്കില്‍ ഞാന്‍ എന്നെന്നേക്കുമായി നിങ്ങളോടൊത്ത് ഉറങ്ങും (അതായത് കൂടെ കൂടും എന്ന്). ഒരു പെണ്‍കുട്ടി ഇത് നിരസിച്ചപ്പോള്‍, ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം അവളുടെ അമ്മ മരണമടഞ്ഞു. എന്നെക്കുറിച്ച് നിങ്ങള്‍ക്ക് ഗൂഗിളില്‍ അന്വേഷിക്കാം."
തെരേസയുടേത് എന്ന് കരുതപ്പെടുന്ന ഒരു വീഡിയോ ലിങ്ക് കൂടെ ഈ മെസേജിന്‍റെ കൂടെയുണ്ട്. ആ വീഡിയോ കണ്ടതിന് ശേഷമാണ് പലരും ഭയന്ന് വിറച്ച് ഈ മെസേജ് പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുന്നത്.
വീഡിയോയിലെ സംഭവം
പോര്‍ച്ചുഗലിലെ സിണ്ട്ര എന്ന സ്ഥലത്തൂടെ രാത്രി കാറോടിച്ച് പോവുകയായിരുന്നു മൂന്ന് സുഹൃത്തുക്കള്‍, അവരുടെ കയ്യിലുള്ള ക്യാമറ വച്ച് എല്ലാം ഷൂട്ട്‌ ചെയ്താണ് അവര്‍ പോയിരുന്നത്. പോകുന്ന വഴിക്കാണ് അവര്‍ റോഡരികിലൂടെ തനിയെ നടന്നു പോകുന്ന ഒരു പെണ്‍കുട്ടിയെ കാണുന്നത്. അസമയത്ത് തനിച്ച് നടക്കുന്നത് കൊണ്ട് അവര്‍, തെരേസ എന്ന ആ പെണ്‍കുട്ടിക്ക് ലിഫ്റ്റ്‌ കൊടുത്തു. കാറിനകത്ത് കയറിയെങ്കിലും അവരോട് അധികമൊന്നും സംസാരിക്കാതെയിരുന്ന പെണ്‍കുട്ടി ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ സംസാരിക്കാന്‍ ആരംഭിച്ചു.
ആ സ്ഥലത്ത് വച്ചാണ് അവളുടെ കാര്‍ അപകടത്തിലായതെന്നും, ആ ആക്സിഡെന്‍റില്‍ അവര്‍ മരണമടഞ്ഞെന്നുമാണ് അവള്‍ പെട്ടെന്ന് പറഞ്ഞത്. ഭയത്തോടെ ക്യാമറ അവളുടെ നേരെ തിരിഞ്ഞപ്പോള്‍ കാണുന്നത്, അത്രയും നേരം ശാന്തമായിരുന്ന അവളുടെ മുഖം ചോരയില്‍ കുളിച്ച് നില്‍ക്കുന്നതായാണ്, ഒപ്പം വലിയൊരു ശബ്ദത്തില്‍ അവള്‍ അലറാനും തുടങ്ങി. തുടര്‍ന്ന് അവരുടെ കാര്‍ നിയന്ത്രണം വിട്ട് എവിടെയോ ഇടിക്കുന്നതോടെ വീഡിയോ കട്ട് ആയി, അവരുടെ കാര്‍ പിന്നീട് കണ്ടെത്തിയ പോലീസിലൂടെയാണ് ഈ വീഡിയോ പുറംലോകം കാണുന്നത്.
കൂടുതല്‍ അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങളില്‍, തെരേസാ ഫിടാല്‍ഗോ, ആ അപകടം നടന്ന സ്ഥലത്ത് വച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1983ല്‍ നടന്ന ഒരു കാറപകടത്തില്‍ മരിച്ച പെണ്‍കുട്ടിയാണ്.
വളരെയധികം ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ വൈറലായതിന് ശേഷം സമാനമായ ധാരാളം കഥകള്‍ കൂടി നെറ്റില്‍ പരക്കെ ഷെയര്‍ ചെയ്യപ്പെട്ടു. രാത്രി വണ്ടിയോടിക്കുന്നവര്‍ കണ്ട വെള്ളയുടുപ്പിട്ട പ്രേതങ്ങളുടെ കഥകള്‍ ഒരു ട്രെന്‍ഡ് തന്നെയായി മാറി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അങ്ങിനെ തെരേസ പലരെയും പേടിപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന സമയമാണ് പോര്‍ച്ചുഗലിലെ Televisão Independente എന്ന ചാനലില്‍ ഒരു അഭിമുഖം വരുന്നത്, David Rebordão എന്ന ഫിലിംമേക്കര്‍ ആയിരുന്നു കഥയിലെ താരം. ആ അഭിമുഖത്തിലൂടെയാണ് ശരിക്കും ഈ വീഡിയോയുടെ ചുരുളഴിയുന്നത്. തെരേസയുടെ വീഡിയോ ശരിക്കും ഒരു നടന്ന സംഭവത്തിന്‍റെ റെക്കോര്‍ഡ്‌ ആയിരുന്നില്ല, അത് found footage വിഭാഗത്തില്‍പെടുന്ന ഒരു ഷോര്‍ട്ട് ഫിലിം മാത്രമായിരുന്നു. 'A Curva' എന്ന തന്‍റെ സൃഷ്ടി ആരാണ് ഇങ്ങനെ വളച്ചൊടിച്ചതെന്ന് അറിയില്ലെന്നും, എന്തായാലും ഇതിനിത്ര ജനപ്രീതി നേടാനായതില്‍ അതിയായ സന്തോഷം ഉണ്ടെന്നും അന്ന് ഡേവിഡ് തുറന്നു പറഞ്ഞു. പക്ഷെ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്, തന്‍റെ സിനിമയ്ക്ക് റീച്ച് കിട്ടാനായി ഡേവിഡ്‌ തന്നെ മെനഞ്ഞ ഒരു ട്രിക്കായിരുന്നു നെറ്റിലെ പ്രേതപോസ്റ്റ്‌ എന്നാണ്.
പ്രശസ്തമായ Blair Witch Project എന്ന സിനിമയുടെ ചുവട്പിടിച്ച് നിര്‍മ്മിച്ച Curva, അതേ രീതിയില്‍ 'ഒരു നടന്ന സംഭവം' പോലെ മാര്‍ക്കറ്റ്‌ ചെയ്യാനുള്ള നീക്കം തന്നെയായിരുന്നു നടത്തിയത് എന്ന് കരുതുന്നതാണ് ശരി. പക്ഷെ ഇന്നും ഈ കഥ സത്യമാണെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം ഉണ്ടെന്നുള്ളതാണ് ഏറ്റവും രസകരമായ ട്വിസ്റ്റ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്