എല്ലാമറിയുന്ന ഗൂഗിൾ ബോയ്
എല്ലാമറിയുന്ന ഗൂഗിൾ ബോയ്
• ഒരു തവണ വായിച്ചാല്‍, ഒരു തവണ കണ്ടാല്‍ പിന്നെ അതേപോലെ മനസില്‍ പതിയുക. ഏതു സന്ദര്‍ഭത്തിലും ഏതു സമയത്തും അതേ കുറിച്ച് ചോദിച്ചാല്‍ പിന്നെ മറുത്തൊന്നും ആലോചിക്കാതെ ഉത്തരം പറയുക. ഇത്തരം ആളുകള്‍ ലോകത്ത് അപൂര്‍വമായെങ്കിലും ഉണ്ടായിട്ടുണ്ട്. അത്തരം ആളുകളുടെ ഇടയിലേക്ക് കടക്കുകയാണ് ‘ഗൂഗിള്‍ ബോയ് ‘എന്ന ഇന്ത്യയുടെ സ്വന്തം ബാലന്‍.
• എല്ലാം വിരല്‍ തുമ്പില്‍ ഒതുങ്ങുന്ന ഈ കാലത്ത് എന്തു കാര്യം അറിയാനും ആളുകള്‍ പരതുന്നതിന്റെ ഉത്തരം ‘ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍’ മുന്നിലെത്തിക്കും പോലെ ഏതു ചോദ്യത്തിനും ഉടനടി ഉത്തരം നല്‍കി ലോകത്തെ തന്നെ വിസ്മയിപ്പിക്കുകയാണ് ഒന്‍പതു വയസുകാരനായ കൗടില്യ പണ്ഡിറ്റ് എന്ന ‘ഗൂഗിള്‍ ബോയ് ‘.
ഭൂമിശാസ്ത്രം, പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍ തുടങ്ങി ഏതു വിഷയങ്ങളില്‍ നിന്നും എന്തു ചോദ്യങ്ങള്‍ ചോദിച്ചാലും കൗടില്യ പണ്ഡിറ്റിന്റെ ഉത്തരം ഗൂഗിള്‍ പോലെയായിരിക്കും. അറിവ് നേടാനുള്ള ഉത്സാഹത്തിലും ആകാംക്ഷയിലും ആര്‍ജ്ജിച്ചെടുത്ത അറിവാണ് കൗടില്യയുടെത്. ഫോട്ടോഗ്രാഫിക് മെമ്മറിയെന്ന പ്രതിഭാസമാണ് കൗടില്യയുടെതെന്നാണ് മന:ശാസ്ത്രവിദഗ്ധര്‍ പറയുന്നത്. എന്തെങ്കിലും ഒരു കാര്യം ഒരിക്കല്‍ കണ്ടാല്‍ ഒരു ഫോട്ടോയെടുത്ത് സൂക്ഷിക്കുന്ന പോലെ മനസില്‍ പതിയുക. പിന്നീട് എപ്പോള്‍ ചോദിച്ചാലും അത് കൃത്യമായി പറയുവാനും കൗടില്യക്ക് സാധിക്കും.
• ഡിസംബര്‍ 12ന് ഹരിയാനയിലെ ഖര്‍ഹാര്‍ ഗ്രാമത്തിലാണ് കൗടില്യയുടെ ജനനം. ഹരിയാനയിലെ കര്‍ണ്ണാല്‍ ജില്ലയിലെ കൊഹാന്‍ഡ് ഗ്രാമത്തില്‍ കൗടില്യ പണ്ഡിറ്റിന്റെ പിതാവ് സതിഷ് ശര്‍മ തന്നെ നടത്തുന്ന എസ്.ഡി. ഹരിത് മോഡേണ്‍ സ്‌കൂളിലാണ് കൗടില്യ പഠനം തുടങ്ങിയത്. തീക്ഷ്ണ ബുദ്ധിയുള്ള കൗടില്യയുടെ ഐ.ക്യു ഏകദേശം 130 പോയിന്റാണ്. ഈ പ്രായത്തില്‍ ഇത്രയും ഐ.ക്യു ഉണ്ടാവുക എന്നതു തന്നെ അസാധാരണ സംഭവമാണെന്ന് വിദഗ്ധര്‍ പറയുന്നു. ബഹിരാകാശ സഞ്ചാരിയാവുക എന്നാഗ്രഹിക്കുന്ന കൗടില്യ, നല്ല രീതിയില്‍ കവിതകള്‍ രചിക്കുകയും ചെയ്യും.
• ഗൂഗിള്‍ ബോയ് എന്ന പേരിലറിയപ്പെടുന്ന കൗടില്യയുടെ വിവിധ വിഷയങ്ങളിലുള്ള അറിവ് ഇതിനകം തന്നെ ലോകശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞതാണ്. കുറഞ്ഞ പ്രായത്തിനുള്ളില്‍ത്തന്നെ ലോകത്തെ അറിവുകള്‍ മിക്കതും സ്വായത്തമാക്കിയ കൗടില്യയുടെ കഴിവുകള്‍ ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തിക്കഴിഞ്ഞതാണ്. അമിതാഭ് ബച്ചന്റെ പ്രശസ്ത ടെലിവിഷന്‍ പരിപാടി ‘കോന്‍ ബനേഗ ക്രോര്‍പതി’യില്‍ അതിഥിയായെത്തിയും കൗടില്യ കാണികളെ അമ്പരപ്പിച്ചിട്ടുണ്ട്.
ലോകം മുഴുവന്‍ പ്രശസ്തി നേടിയതിന് പിന്നാലെ കുട്ടികളെയും സുഹൃത്തുക്കളെയും തന്റെ വഴിയില്‍ കൊണ്ടു വന്ന് ബുദ്ധിശക്തിയും അറിവും വര്‍ധിപ്പിക്കുക എന്ന സദുദ്ദേശ്യത്തോടുകൂടി ഹരിയാനയില്‍ കൗടില്യ അക്കാദമിക്കും തുടക്കം കുറിച്ചിട്ടുണ്ട്. പിതാവ് സതീഷ് ശര്‍മയാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. ചിന്താശക്തി വര്‍ധിപ്പിക്കുക, കൈയക്ഷരം നന്നാക്കുക, ഉപഗ്രഹശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഇംഗ്ലീഷ് വ്യാകരണം, ഹിന്ദി വ്യാകരണം എന്നിവയ്‌ക്ക് പുറമേ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനവുമാണ് അക്കാദമിയില്‍ നല്‍കിവരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ