തച്ചുശാസ്ത്രത്തിന്റെ സംക്ഷിപ്ത ചരിത്രം

  തച്ചുശാസ്ത്രത്തിന്റെ സംക്ഷിപ്ത ചരിത്രം

മനുഷ്യാലയങ്ങളും ദേവാലയങ്ങളും നിർമ്മിക്കുന്നതിനുള്ള വിധികൾ ഉപദേശിക്കുന്ന തച്ചുശാസ്ത്രം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിൽ ഒരിക്കലും വിമുഖത പ്രകടിപ്പിച്ചിട്ടില്ല. ഭാരതത്തിലെ എല്ലാ പ്രാദേശികരീതികളും ഉൾക്കൊള്ളുവാൻ തച്ചുശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ധാരാളം വിദേശികൾ ഇവിടെ വന്ന് താവളമടിച്ച് തിരിച്ചു പോയിട്ടുണ്ട്. അവരുടെ ശൈലിയും ഉൾക്കൊള്ളുവാൻ തച്ചുശാസ്ത്രത്തിനായിട്ടുണ്ട്.

ഭാരതത്തിന്റെ ആദിമകാല അറിവുകൾ വേദങ്ങൾ എന്നു വിളിക്കപ്പെട്ടു. വേദങ്ങൾ വിഷയക്രമമനുസരിച്ച് പലതവണ വിഭജിക്കപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന ക്രോഡീകരണത്തിൽ, ഋഗ്വേദത്തിന് ആയുർവേദവും യജുർവേദത്തിന് ധനുർവേദവും, സാമവേദത്തിന് ഗാന്ധർവവേദവും, അഥർവവേദത്തിന് സ്ഥാപത്യവേദവും ഉപവേദങ്ങളായി. സ്ഥാപത്യവേദമാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം. വാസ്തുശില്പം, ചിത്രം എന്നിവയാണ് സ്ഥാപത്യവേദത്തിന്റെ മൂന്ന് ശാഖകൾ. ബി.സി. രണ്ടായിരത്തോടുകൂടി മധ്യേഷ്യയിൽ നിന്നുവന്ന ആര്യവംശജരാണ് വേദകാലത്തെ വാസ്തുവിദ്യയുടെ പ്രണേതാക്കൾ. വാസ്തുവിദ്യയുടെ പ്രണേതാക്കളായ 18 ശില്പശാസ്ത്രോപദേശകരെക്കുറിച്ച് മത്സ്യപുരാണത്തിൽ പരാമർശമുണ്ട്. ഭൃഗു, അത്രി, വസിഷ്ഠൻ, വിശ്വകർമാവ്, മയൻ, നാരദൻ, നഗ്നജിത്ത്, വിശാലാക്ഷൻ, പുരന്ദരൻ, ബ്രഹ്മാവ്, കുമാരൻ, നന്ദീശൻ, ശൗനകൻ, ഭർഗൻ, വാസുദേവൻ, അനിരുദ്ധൻ, ശുക്രൻ, ബൃഹസ്പതി എന്നിവരാണ് ഇവർ.

ഭാരതീയ വാസ്തുവിദ്യ വൈദികകാലത്തിനു മുമ്പുതന്നെ പുഷ്കലമായിരുന്നു എന്ന് പില്ക്കാലത്ത് കണ്ടുകിട്ടിയിട്ടുള്ള ചില ഭഗ്നാവശിഷ്ടങ്ങളിൽ നിന്നു മനസ്സിലാക്കാം. സിന്ധു നദീതടങ്ങളി ലെ മോഹൻജദാരോ, ഹാരപ്പാ, ചുറുദാരോ എന്നിവിടങ്ങളിൽ വാസ്തുശാസ്ത്രം വികാസം പ്രാപിച്ചിരുന്നതിന് പുരാവസ്തു ശാസ്ത്രത്തെളിവുകളുണ്ട്. ദീർഘ ചതുരാകൃതിയിൽ പൂർവാദി നാലു ദിക്കുകളിൽ സംവിധാനം ചെയ്യപ്പെട്ട അധിവാസകേന്ദ്രങ്ങൾ, ഋജുവായ വീഥികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ ഇതിൽ ഉണ്ടായിരുന്നു. ചുട്ട ഇഷ്ടിക, മണ്ണ് എന്നിവ ഉപയോഗിച്ചിരുന്നു. വൃത്തിയുള്ള സ്നാനാലയങ്ങളും മലിനജലം ഒഴിഞ്ഞു പോകുന്നതിനുള്ള ചാലുകളും ഗ്രാമങ്ങൾക്കുള്ള പ്രത്യേകതയായിരുന്നു. ബി.സി. രണ്ടായിരത്തിനു മുമ്പുള്ള ഈ കാലഘട്ടത്തെ പുരാതനകാലഘട്ടം എന്നു പറയാം.

  തച്ചുശാസ്ത്രം കേരളത്തിൽ

കേരളത്തിൽ ചരിത്രാതീത ശിലായുഗത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സിന്ധുനദീതട സംസ്കാരത്തിന്റെ സമകാലീനമായ ഒരു ആദി ദ്രാവിഡ സംസ്കാരം ക്രിസ്തുവിനു മുമ്പ് 3000-നും 300-നും ഇടയ്ക്ക് ഇവിടെ നിലനിന്നിരുന്നതായി, മധ്യകേരളത്തിലെ ശിലാ സ്മാരകങ്ങളായ ചെങ്കല്ലിൽ വെട്ടിയെടുത്ത ശവക്കല്ലറകൾ, തൊപ്പിക്കല്ലുകൾ, കൂടക്കല്ലുകൾ എന്നിവ തെളിയിക്കുന്നു. ക്രിസ്തുവിനു മുമ്പ് 3-ാം ശ.-ത്തോടെ ബുദ്ധ-ജൈന മതങ്ങൾ കേരളത്തിൽ എത്തി. ആയിരം കൊല്ലത്തോളം ഈ സംസ്കാര ധാരകൾ തദ്ദേശിയധാരയുമായി കൂടിയും ഇടഞ്ഞും സഹവസിച്ചു. ഇന്ത്യയിൽ നിലനിന്ന വേസരം, ഗാന്ധാരം, ദ്രാവിഡം തുടങ്ങിയ ശൈലികളിൽ നിന്നു ഭിന്നമായ പല സവിശേഷതകളും കേരളീയ തച്ചുശാസ്ത്രത്തിനുണ്ട്. നേപ്പാളി സമ്പ്രദായത്തോട് കേരളീയ ശൈലിക്ക് കൂടുതൽ അടുപ്പമുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

6-ാം ശ.-ത്തോടുകൂടി ഈ സഹവാസത്തിന്റെ സ്വാധീനം വ്യക്തത കൈവരിച്ചതായിക്കാണാം. ബൗദ്ധസ്തൂപങ്ങളുടെ രീതിയിലുള്ള വൃത്ത വേദികാവേലിയെ അനുകരിക്കുന്ന വിളക്കുമാടങ്ങൾ, ചൈത്യശാലകളുടെ ആകൃതിയിലുള്ള ഗജപൃഷ്ഠ ക്ഷേത്രങ്ങൾ, ചൈത്യ ജാലകങ്ങളെ ഓർമിപ്പിക്കുന്ന മുഖപ്പുകൾ എന്നിവ ബൌദ്ധ-ജൈന ശൈലി കേരളീയ നിർമിതിയെ സ്വാധീനിച്ചതിന്റെ ഉദാഹരണങ്ങളാണ്.

ആഗമ തത്ത്വങ്ങളിലൂന്നിയ ക്ഷേത്രസ്ഥാപനവും ബിംബാരാധനയും നിഗമസിദ്ധാന്തങ്ങളിലധിഷ്ഠിതമായ യാഗാദികളും അനുഷ്ഠിക്കുന്നവർ വേദങ്ങളിലെ ദേവന്മാർക്കു മാത്രമല്ല, ദ്രാവിഡ മൂർത്തികൾക്കും ക്ഷേത്രങ്ങൾ നിർമിച്ച് ആരാധന നടത്തി. അയ്യപ്പനും മുത്തപ്പനും ചാത്തനും കാവുകളുണ്ടായി. 8-ാം ശ.-ത്തോടുകൂടി ജൈന-ബൗദ്ധമതങ്ങൾ കേരളത്തിൽ നിന്നു ബഹിഷ്കൃതമായി. പിന്നീടുള്ള ആയിരം വർഷങ്ങൾ കേരളത്തിൽ തനതായ നിർമ്മാണശൈലിയുടെ വികാസ ഘട്ടങ്ങളാണ്. ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ തന്ത്രസമുച്ചയം, ശ്രീകുമാരന്റെ ശില്പരത്നം, അജ്ഞാതകർതൃകമായ വാസ്തുവിദ്യ, ശില്പിരത്നം, തിരുമംഗ നീലകണ്ഠൻ മൂസ്സതിന്റെ മനുഷ്യാലയചന്ദ്രിക, മനുഷ്യാലയവിധി എന്നീ തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. കേരളീയ ശൈലിക്ക് സ്ഥിരപ്രതിഷ്ഠ നല്കുവാൻ ഈ ഗ്രന്ഥങ്ങൾ സഹായകമായി. സംസ്കൃതത്തിൽ രചിക്കപ്പെട്ട മയമതം കേരളീയ ശില്പകലയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിന്റെ നീണ്ട കടൽക്കര ധാരാളം വിദേശികൾക്ക് ഇവിടെ കടന്നുവരാനുള്ള കളമൊരുക്കി. ജൂതന്മാർ, റോമാക്കാർ, അറബികൾ, ചൈനക്കാർ തുടങ്ങി പല വിദേശികളും ക്രിസ്തുവിന് മുമ്പ് ഇവിടെ വന്നുപോയിരുന്നു. അവരുടെ സമ്പർക്കം കേരളത്തിലെ നിർമ്മാണശൈലിയെ പല പ്രകാരത്തിലും സ്വാധീനിച്ചിട്ടുണ്ട്. ജൂതസങ്കേതങ്ങളായ കൊച്ചി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ പണിത അവരുടെ ഗൃഹങ്ങൾ താഴെ ചരക്കുകൾ സംഭരിക്കുവാനും മുകളിൽ താമസിക്കുവാനും ഉള്ള തരത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയിൽ കൊച്ചിയിലെ ജൂതപ്പള്ളിപോലെ ഏതാനും സ്മാരകങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.

കേരളത്തിലെ ആദ്യകാല ഇസ്ലാമിക നിർമിതികൾ കേരളീയ ശൈലിയിൽത്തന്നെ ആയിരുന്നു. കൊടുങ്ങല്ലൂർ പള്ളി, കോഴിക്കോട്ടെ മിസ്കാൽ പള്ളി എന്നിവ ഇവയിൽപ്പെടും. താനൂരെ ജുമാ മസ്ജിദിന്റെ കവാടം ക്ഷേത്രഗോപുരം പോലെയാണ്. പള്ളിയുടെ അന്തർഭാഗം ഇസ്ലാമിക ശില്പങ്ങളാൽ അലംകൃതങ്ങളായിരുന്നു. പൊന്നാനി പള്ളിയിൽ മാത്രമേ കമാനങ്ങൾ കാണുന്നുള്ളൂ. കടൽമാർഗ്ഗം കേരളത്തിൽവന്ന മുസ്ലീങ്ങൾ അറബികളായിരുന്നു. വടക്കേ ഇന്ത്യയിൽ വന്ന പേർഷ്യക്കാരേയും തുർക്കികളേയുംപോലെ ഇവർ ആഡംബര പ്രിയരായിരുന്നില്ല. അതുകൊണ്ടുതന്നെ അവർ നിർമിച്ച പള്ളികൾ ഇസ്ലാമിക ലാളിത്യവും പ്രാദേശിക നിർമ്മാണസങ്കേതങ്ങളും ഒത്തിണങ്ങിയവയായിരുന്നു.

ആധുനിക കാലത്തെ ഇസ്ലാമിക നിർമിതികൾ ഉത്തരേന്ത്യൻ മുഗൾശൈലിയാണ് അനുകരിക്കുന്നത്. കുംഭാകൃതിയിലുള്ള മേൽപ്പുരയും കൂർത്ത കമാനങ്ങളും ജാലികളും ഇതിന്റെ ഭാഗമാണ്. എന്നാൽ ഗൃഹനിർമ്മാണ ശൈലിയിൽ അലിഞ്ഞുചേർന്ന ഇസ്ലാമിക ശൈലി മരംകൊണ്ടുള്ള ജാലികളും കെട്ടിടങ്ങളുടെ മുകൾനിലകളിലെ പ്രേക്ഷാജാലകങ്ങളുമാണ്. ഏകശാലകളും ചതുശ്ശാലകളും മുസ്ലീം ഭവനങ്ങൾക്കുണ്ട്.

ക്രിസ്ത്യാനികളും തുടക്കത്തിൽ കേരളീയ ശൈലിയിലാണ് പള്ളികൾ നിർമിച്ചത്. സിറിയയിൽ നിന്നും മറ്റും വന്ന സുറിയാനി ക്രിസ്ത്യാനികളാണ് വ്യാപകമായ തോതിൽ നിർമ്മാണം ആരംഭി ച്ചത്. അൾത്താരയും പ്രാർഥനാമണ്ഡപവും അടങ്ങിയ ദേവാലയ ശൈലിക്ക് തുടക്കം കുറിച്ചതിവരാണ്. പ്രാർഥനാമണ്ഡപത്തിന്റെ പുറത്ത് മട്ടച്ചുമർ മുഖപ്പും അതിനു മുകളിൽ കുരിശും പള്ളി ശൈലിയുടെ അവിഭാജ്യഘടകങ്ങളായി. മട്ടച്ചുമർ മുഖപ്പും മണിമാളികയും അൾത്താരയുടെ മേൽപ്പുരയും പ്രാർഥനാ മണ്ഡപത്തിന്റെ മേൽപ്പുരയുടെ മുകളിൽ പൊന്തിനില്ക്കുന്നതുകൊണ്ട് ഇത് ഹിന്ദു ക്ഷേത്രങ്ങളിലെ വിമാനങ്ങളുടെ പ്രതീതി ജനിപ്പിച്ചു.

പഴയ സുറിയാനി പള്ളികളിൽ പലതിലും പള്ളിയും അനുബന്ധ കെട്ടിടങ്ങളും ചുറ്റി പ്രാകാരങ്ങളുണ്ടായിരുന്നു. പ്രാർഥനാശാലയ്ക്കു മുന്നിൽ കരിങ്കൽ പീഠത്തിൽ സ്ഥാപിച്ച കുരിശ് പല പള്ളികളിലും കാണാം. വലിയ ബലിക്കല്ലിന്റെ സ്ഥാനത്തെ സൂചിപ്പിക്കുന്നതാണ് ഇത്. ചെങ്ങന്നൂർ പള്ളിയിൽ സെയ്ന്റ് പീറ്ററും സെയ്ന്റ് പോളും ദ്വാരപാലകസ്ഥാനത്തു നില്ക്കുന്നു. കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ പള്ളികളും ഈ ശൈലിയിലുള്ളതാണ്.

സമൃദ്ധമായ മഴയും സൂര്യതാപവും കൊണ്ട് അനുഗൃഹീതമായ ഈ ഭൂമധ്യരേഖാപ്രദേശത്തിന്റെ പ്രകൃതിഭംഗി, പ്രകൃതിയോടിണങ്ങുന്ന ലളിതസുന്ദരമായ നിർമിതികളിലേക്ക് തച്ചന്മാരെ നയിച്ചിരിക്കുന്നു. ആറ് മാസത്തോളം തോരാതെ പെയ്യുന്ന കനത്ത മഴയിൽ നിന്ന് രക്ഷകിട്ടുവാൻ പാകത്തിൽ തള്ളിനില്ക്കുന്ന ഇറകളോടുകൂടിയ ചരിഞ്ഞ മേൽക്കൂര ഇവിടത്തെ കാലാവസ്ഥയ്ക്കു യോജിച്ചവിധം രൂപംകൊണ്ടതാണ്. ഈർപ്പം കയറാത്തവിധം ഉയരമുള്ള തറ, കാറ്റിൽ ചാഞ്ഞടിക്കുന്ന മഴയിൽ നിന്നും രക്ഷനേടുന്ന പൊക്കം കുറഞ്ഞ ചുമരുകൾ എന്നിവയും കാലാവസ്ഥയ്ക്കിണങ്ങിയ തരത്തിൽ സംവിധാനം ചെയ്തതാണ്. വേനൽച്ചൂടിൽ നിന്നു രക്ഷനേടുന്നതിന് അകത്ത് അധികം ചൂട് കടക്കാത്തവിധമുള്ള ചെറിയ ജനാലകൾ ഇവിടത്തെ പ്രത്യേകതയാണ്. പറമ്പിൽ ഒറ്റതിരിഞ്ഞു നില്ക്കുന്ന വീടുകൾ, കാറ്റിന്റെ ഗതിക്കനുലോമമായ മുറികളുടെ സംവിധാനം, നേർക്കുനേരെയുള്ള ജനാലകൾ, വാതിലുകൾ എന്നിവ എടുത്തു പറയാവുന്ന പ്രത്യേകതകളാണ്.

മണ്ണ്, കല്ല്, മരം, ഓല തുടങ്ങിയ ദ്രവ്യങ്ങൾ ഇവിടെ സുലഭമാണ്. മേൽമണ്ണു നീക്കി എളുപ്പത്തിൽ വെട്ടിയുണ്ടാക്കാവുന്ന ചെങ്കല്ല് വായുസമ്പർക്കം കൊണ്ട് ഉറപ്പു കൂട്ടുന്നു. ഇതാണ് ചുമരുകൾ ഉണ്ടാക്കുന്നതിന് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടത്. ചെങ്കല്ല് ദുർല്ലഭങ്ങളായ ഇടങ്ങളിൽ മണ്ണു കൊണ്ടുണ്ടാക്കുന്ന ഇഷ്ടികയും ഉപയോഗിക്കപ്പെട്ടു. മരത്തിൽ തീർത്ത ഭിത്തികളും നെല്ലറകളും ഇവിടെ ഒട്ടും കുറവായിരുന്നില്ല. മേൽപ്പുരയുടെ ചട്ടക്കൂടിന് മരം സർവസാധാരണമായി ഉപയോഗിക്കപ്പെട്ടു. അവയ്ക്കു മേലെ ഓല, ഓട്, ചെമ്പുതകിട് എന്നിവ മേയാൻ ഉപയോഗിച്ചു. ലഭ്യമായ പ്രാദേശിക വസ്തുക്കളിൽ യോജിച്ചവ തിരഞ്ഞെടുക്കുകയും ഉചിതമായ രീതിയിൽ ഉപയോഗിക്കുകയും ചെയ്തുകൊണ്ടുള്ള ഒരു മിശ്രനിർമ്മാണരീതിയാണ് കേരളത്തിൽ നിലനിന്നത്.

ഗൃഹനിർമ്മാണ ശൈലിയിൽ യൂറോപ്യൻ സ്വാധീനം പുതിയ ശൈലീരൂപങ്ങൾക്കു കാരണമായി. തള്ളിനില്ക്കുന്ന ബാൽക്കണികൾ, വാർപ്പ്, ഇരുമ്പഴികളുള്ള ജനാലകൾ, ഗ്രില്ലുകൾ എന്നിവ ഇങ്ങനെയുണ്ടായതാണ്. 19-ാം ശ.-ത്തിലെ ഇന്തോ-യൂറോപ്യൻ ശൈലി ഗ്രീക്ക്-റോമൻ ശൈലിയിൽ അധിഷ്ഠിതമായിരുന്നു. അതിന്റെ പ്രതിഫലനം കേരളത്തിലെ പല കെട്ടിടങ്ങളിലും ബംഗ്ളാവുകളിലും കാണാവുന്നതാണ്. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം, ഗവൺമെന്റ് സെക്രട്ടറിയേറ്റ് മന്ദിരം എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്.

  തച്ചുശാസ്ത്രവും പാശ്ചാത്യ വാസ്തുവിദ്യയും

പ്രാചീന യൂറോപ്യൻ വാസ്തുവിദ്യയുടെ അടിസ്ഥാനമനുസരിച്ച് അനുപാത പരിമാണം ഗൃഹനിർമ്മാണത്തിന്റെ അളവുകളിൽ ഏറ്റവും ലഘുവായ ഘടകമാണ്. പ്രാചീന ഗ്രീസിലും റോമിലും ശില്പകലയിലെ അനുപാത പരിമാണം കെട്ടിടത്തിന്റെ വ്യാസാർധമാണ്. ഡോറിക്, അയോണിക്, കൊറിന്തിയൻ മാതൃകകളിലുള്ള കെട്ടിടങ്ങളുടേയും അവയിൽ ഉള്ള കൊത്തുപണികളുടേയും പരിമാണ ഘടകവും ഇതുതന്നെയാണ്. വാതിലുകൾ, ജനാലകൾ എന്നിവ മുറികളുടെ വലിപ്പത്തോടു പൊരുത്തപ്പെടുവാൻ മുൻകൂട്ടി നിശ്ചയിച്ച നിലവാരങ്ങളാണ് അനുപാതങ്ങൾ. പരമ്പരാഗതമായ ജാപ്പനീസ് വാസ്തുവിദ്യ ഈ സങ്കല്പം ഉൾക്കൊണ്ടിരുന്നു. ഭാരതീയ വാസ്തുവിദ്യയും ആനുപാതിക പരിമാണമനുസരിച്ചാണ് ഗൃഹത്തിന്റേയും മുറികളുടേയും ദ്വാരങ്ങളുടേയും ജനാലകളുടേയും അളവ് നിശ്ചയിക്കുന്നത്.

സ്പാനിഷ് വാസ്തുശില്പത്തിലെ പോഷ്വോ ഇവിടത്തെ നാലുകെട്ടിലെ നടുമുറ്റത്തിനു സമാനമായതാണ്. അടിത്തറ ഉയർന്നതാകയാൽ നടുമുറ്റം ഇവിടത്തേതിനേക്കാൾ പൊങ്ങിയിരിക്കും എന്ന വ്യത്യാസമേയുള്ളു. വായുവും വെളിച്ചവും മാത്രമല്ല, കാലവർഷവേളയിലെ ഉന്മേഷപ്രദമായ വർഷപാതവും നടുമുറ്റത്ത് ലഭിക്കുന്നു.

കൊറിയയിൽ സില്ലാ ഭരണകാലത്തെ വാസ്തുവൈഭവം പ്രകടമാക്കുന്ന ഒരു സവിശേഷ നിർമിതിയാണ് ക്യോൻജൂവിലെ ചോം സൊങ് ദേവാന നിരീക്ഷണകേന്ദ്രം. സമചതുരാകൃതിയിലുള്ള അടിത്തറയിൽ പണിതുയർത്തിയ വൃത്താകാരമായ ഈ സ്തൂപമാതൃകയിലുള്ള കെട്ടിടത്തിന്റെ നെറുകയിൽ മുഖാമുഖം നോക്കിനില്ക്കുന്ന നാല് കൽത്തൂണുകൾ കാണാം. ബൌദ്ധകാലത്തെ സ്തൂപങ്ങളോടു കിടപിടിക്കുന്നതാണ് ഇത്. 634-ൽ പണിതീർത്ത പുൻവാഗ്സാ ക്ഷേത്രത്തിലെ കരിങ്കല്ലിൽ തീർത്ത വിഗ്രഹം മറ്റൊരദ്ഭുതമാണ്. പഗോഡ നിർമ്മാണരീതികൾ അക്കാലത്ത് സുലഭമായിരുന്നു.

പ്രാചീന ചൈനയിൽ തടി, അഗ്നി, ഭൂമി, ലോഹം, ജലം എന്നീ അടിസ്ഥാന ഘടകങ്ങളെ മുൻനിറുത്തിയാണ് വാസ്തുവിദ്യ വികസിച്ചത്. സൂര്യനുമായി ബന്ധപ്പെട്ടു നില്ക്കുന്ന കിഴക്ക് മേഖല സമൃദ്ധിയുടെ പ്രതീകമാണ്. ഭാരതവും സൂര്യനെയാണ് ഊർജ സ്രോതസ്സായി കണക്കാക്കിയത്. കിഴക്ക് ദർശനമുള്ള ഗൃഹം ശ്രേഷ്ഠമാകുന്നത് ഇങ്ങനെയാണ്.

  ശാസ്ത്രമെന്ന നിലയിൽ തച്ചുശാസ്ത്രത്തിന്റെ സവിശേഷത

തച്ചുശാസ്ത്രം അനേകായിരം വർഷങ്ങൾകൊണ്ട് രൂപപ്പെട്ടതും അനുദിനം വളർന്നുകൊണ്ടിരിക്കുന്നതുമായ ഒരു ശാസ്ത്രമാണ്. ആദിമ തച്ചുശാസ്ത്രഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്നത് ശുല്ബസൂത്രത്തെയാണ്. കാത്യായനൻ, ബൌധായനൻ എന്നീ പണ്ഡിതരാണ് ശുല്ബസൂത്രത്തിന്റെ ഉപജ്ഞാതാക്കൾ. വെള്ളംപോലെ സമനിരപ്പ് (level) പാലിക്കുന്ന മറ്റൊന്നുമില്ല; സൂത്രം അഥവാ ചരടുപോലെ നേർരേഖയിൽ (straight) നില്ക്കുന്ന മറ്റു വസ്തുവില്ല; ഭ്രമണത്തേക്കാൾ (circular rotation) ദൂരമുള്ള മറ്റൊന്നില്ല; വൃത്തത്തേക്കാൾ കൃത്യതയുള്ള (accuracy) ഒന്നുമില്ല എന്ന് സിദ്ധാന്തിച്ചത് ഇവരാണ്.

വെള്ളം സമനിരപ്പു പാലിക്കുന്നു എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടങ്ങൾ കെട്ടിയുയർത്തുന്നതിനുള്ള തമന യന്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്. ഇന്ന് ട്രാൻസ്പരന്റ് പ്ലാസ്റ്റിക് പൈപ്പിൽ വെള്ളം നിറച്ച് രണ്ടറ്റത്തേയും വിതാനം നോക്കി ലവൽ ശരിയാക്കുന്നത് 'നജലാത് സമവന്യത്തു' എന്ന ശുല്ബസൂത്ര സിദ്ധാന്തത്തിന്റെ ആവിഷ്കാരമാണെന്നു പറയാം. ജലമുപയോഗിച്ചുണ്ടാക്കിയ തമനയന്ത്രം, ജലം കൊണ്ടുനടക്കാതെ ഉപയോഗിക്കുവാൻ പറ്റിയ ഒന്നായിരുന്നു.

ഗൃഹനിർമ്മാണത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന മറ്റൊരു ഉപകരണമാണ് ചരട്. രണ്ടറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഒരു ചരട് വലിച്ചു കെട്ടിയാൽ അത് ഋജുരേഖയായി. വേദിക നിർമ്മിക്കുമ്പോഴും ഭിത്തി കെട്ടുമ്പോഴും ഇന്നും കൽപ്പണിക്കാർ ഈ ചരടുതന്നെയാണ് ഉപയോഗിക്കുന്നത്. ലംബം നോക്കുന്ന തൂക്കുകട്ടയിലും ചരട് അനിവാര്യമാണ്. 'നാന്യത് സൂത്രാഭൃജുർ ഭവേത്' എന്ന ശുല്ബസൂത്ര സിദ്ധാന്തം ഇപ്പോഴും ശാസ്ത്രീയമായി നിലനില്ക്കുന്നു. വാസ്തുരാജവല്ലഭം എന്ന വാസ്തുശാസ്ത്രഗ്രന്ഥത്തിൽ വിശ്വകർമാവിന്റെ ധ്യാനശ്ളോകം തുടങ്ങുന്നത് 'കബാസൂത്രംപുപാത്രം വഹതികരതേ' എന്നു പറഞ്ഞുകൊണ്ടാണ്. ഒരു കയ്യിൽ ചരടും മറ്റേ കയ്യിൽ ജലം നിറച്ച പാത്രവുമുള്ള വിശ്വകർമാവിനെയാണ് ഇവിടെ വന്ദിക്കുന്നത്. രണ്ട് തച്ചുശാസ്ത്ര സിദ്ധാന്തങ്ങളാണ് ഇവിടെ പരാമർശിതമാകുന്നത്.

ത്രികോണാകൃതിയിലുള്ള മേൽക്കൂരയും ജ്യാമിതീയ ഗണിതങ്ങളും ലോകത്തിനു സംഭാവനകൾ നല്കിയത് തച്ചുശാസ്ത്ര മാണ്. ഭൂപ്രകൃതി, പരിസ്ഥിതി, കാലാവസ്ഥ, ആകാശഗോളങ്ങളുടെ സ്വാധീനം, ഭൂമിയുടെ കാന്തികക്ഷേത്രം, സ്പേയ്സ് എനർജി എന്നിവ സസൂക്ഷ്മം പഠിച്ച് ശാസ്ത്രീയമായി വിശകലനം ചെയ്തു തയ്യാറാക്കിയ പ്രായോഗിക സിദ്ധാന്തങ്ങളാണ് തച്ചുശാസ്ത്രം. ഇന്ന് ടൗൺപ്ലാനിങ് എന്നു വിശേഷിപ്പിക്കുന്ന നഗരാസൂത്രണം തച്ചുശാസ്ത്രത്തിന് അജ്ഞാതമായിരുന്നില്ല. വിവിധതരം ജനവാസ കേന്ദ്രങ്ങളുടെ വർഗീകരണം, ഉപയോഗം എന്നിവയെ സംബന്ധിച്ച് മാനസാരം സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമങ്ങൾ, മഹാഗ്രാമങ്ങൾ, നഗരങ്ങൾ എന്നിവയുടെ മാതൃകകൾ, അളവുകൾ എന്നിവയ്ക്ക് നിയമങ്ങളുണ്ട്. ഗ്രാമം, ഖേടകം, ഖാർവടികം, ദുർഗം, നഗരം എന്നിങ്ങനെ അധിവാസകേന്ദ്രങ്ങളെ അഞ്ചായി വിഭജിച്ചിട്ടുണ്ട്. സാധാരണ ഗ്രാമത്തിന്റെ നാലിരട്ടി വിസ്തൃതിയുള്ളത് മഹാഗ്രാമമാണ്. ദണ്ഡകം, സർവതോഭദ്രം, നന്ത്യാവർത്തം, പദ്മകം, സ്വസ്തികം, പ്രസ്തരം, കാർമുകം, ചതുർമുഖം എന്നിങ്ങനെ നഗരവിധാനം എട്ടായി തരംതിരിച്ചിട്ടുണ്ട്.

ആചാരങ്ങളാൽ ദുഷിച്ചുപോയതും യുക്തിരഹിതവുമായ ഏതാനും വിശ്വാസങ്ങൾ പ്രാദേശികമായി തച്ചുശാസ്ത്രത്തിൽ ഉണ്ടായെന്നു വരാം. തച്ചുശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പ്രത്യക്ഷത്തിൽ അന്ധവിശ്വാസമാണെന്നു തോന്നിയേക്കാം. എന്നാൽ ശാസ്ത്രീയമായി പരിശോധിച്ചാൽ അന്ധവിശ്വാസമല്ല എന്നു ബോധ്യപ്പെടുന്നതും യുക്തിഭദ്രവുമായ കാര്യങ്ങളാണ് തച്ചുശാസ്ത്രത്തിലുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)