സി.ആർ.കേശവന്‍ വൈദ്യർ

സി.ആർ.കേശവന്‍ വൈദ്യർ

കേരളത്തിലെ വ്യവസായ പ്രമുഖനും ചികിത്സകനും പ്രശസ്തമായ ചന്ദ്രികാ സോപ്പിന്‍റെ ഉടമസ്ഥനും ശ്രീനാരായണീയനുമായിരുന്നു സി.ആര്‍.കേശവന്‍ വൈദ്യര്‍.

ചന്ദ്രിക കേരളത്തിന്‍റെ സോപ്പായിരുന്നു. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന, ആയുര്‍വേദ മൂല്യങ്ങളുള്ള സോപ്പ്. ഈ സോപ്പ് ഇന്ത്യയിലെ വന്‍കിടക്കാരോട് കിടപിടിച്ചു നിന്നത് സി.ആര്‍.കേശവന്‍ വൈദ്യരുടെ കച്ചവട നൈപുണ്യം കൊണ്ടായിരുന്നു.വ്യവസായ ലോകത്ത് കേരളത്തിന്‍റെ യശസ്സുയര്‍ത്തിയ ധീരനായിരുന്നു വൈദ്യര്‍.1953 ല്‍ സാമൂതിരി രാജാവ് അദ്ദേഹത്തെ വൈദ്യരത്നം ബഹുമതി നല്‍കി ആദരിച്ചു.

വിനയമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ മുഖമുദ്ര. എളിമയും ലാളിത്യവും പുലര്‍ത്തിയ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല.ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഒരു കാലത്ത് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തനത്തിലൂടെ നേടുകയല്ല, മറ്റുള്ളവര്‍ക്ക് കൊടുക്കയാണ് വൈദ്യര്‍ ചെയ്തത്. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ അദ്ധ്യക്ഷന്‍, ആദ്യ സിദ്ധവൈദ്യന്‍, ഗ്രന്ഥകര്‍ത്താവ് എന്നിങ്ങനെ ബഹുമുഖമായിരുന്നു വൈദ്യരുടെ കര്‍മ്മമണ്ഡലം. കോട്ടയം സ്വദേശിയായ വൈദ്യര്‍ ഇരിങ്ങാലക്കുടക്കാരനായാണ് പിന്നീട് അറിയപ്പെട്ടത്. അതൊരു നാടുവിടലിന്‍റെ കഥയാണ്.

1904 ഓഗസ്റ്റ് 26 ന് ചതയം നക്ഷത്രത്തില്‍ കോട്ടയം ജില്ലയിലെ കൊണ്ടാട് എന്ന ഗ്രാമത്തിലാണ് വൈദ്യര്‍ ജനിച്ചത്. ചുളിക്കാട്ട് രാമനും കുഞ്ഞേലിയുമാണ് മാതാപിതാക്കള്‍. ചെറുപ്പത്തിലേ അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ ആകൃഷ് ഠനായി. ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യനായ നരസിംഹസ്വാമിയായിരുന്നു അദ്ദേഹത്തിന്‍റെ വഴികാട്ടി. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി കേശവന്‍ വൈദ്യര്‍ വിദ്യാര്‍ത്ഥിയായിരിക്കുന്പോഴേ ബന്ധപ്പെട്ടു. ശ്രീനാരായണ സേവാ സംഘവും ഭജന മഠവും സ്ഥാപിച്ചു. ധര്‍മ്മഭടനായി പ്രവര്‍ത്തിച്ചു. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്‍റെ ശാഖകള്‍ സ്ഥാപിക്കാനായി നാട്ടിനടുത്തുള്ള സ്ഥലങ്ങളിലും തൊടുപുഴ, മീനച്ചല്‍ താലൂക്കുകളിലും പ്രവര്‍ത്തിച്ചു. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കുഴപ്പളം ഫ്രാന്‍സ് സ്കൂളില്‍ അദ്ധ്യാപകനായാണ് അദ്ദേഹം ജീവിതമാരംഭിച്ചത്. പിന്നീട് പല സ്കൂളുകളിലും പഠിപ്പിച്ചിരുന്നു.

പൊതുപ്രവര്‍ത്തനം വലിയ കടബാദ്ധ്യതയിലാണ് കാര്യങ്ങള്‍ എത്തിച്ചത്. നാട്ടില്‍ സ്വന്തം പേരിലുണ്ടായിരുന്ന വീടും പുരയിടവു ം വിറ്റ് കടം വീട്ടി മിച്ചമുള്ളതും കൊണ്ട് സ്ഥലം വിടുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.തൃശൂര്‍ക്കായിരുന്നു യാത്ര. അവിടെ കൂര്‍ക്കഞ്ചേരിയിലുള്ള രാമാനന്ദ സ്വാമിയുടെ സിദ്ധവൈദ്യാശ്രമത്തില്‍ ചേര്‍ന്ന് വൈദ്യം പഠിച്ചു 1934 ല്‍. ആറു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇരിങ്ങാലക്കുടയിലെത്തി. അവിടെ സ്വന്തം വൈദ്യശാല സ്ഥാപിച്ചു. പ്രത്യൗഷധ ചികിത്സയും പ്രഥമ ചികിത്സയും എന്നൊരു വൈദ്യശാസ്ത്ര ഗ്രന്ഥം അദ്ദേഹം എഴുതി. കേശവന്‍ വൈദ്യര്‍ പേരെടുത്ത ചികിത്സകനായി മാറി. അദ്ദേഹം സ്വയം മരുന്നുകള്‍ തയ്യാറാക്കി കൊടുത്തിരുന്നു. അങ്ങനെയാണ് ചര്‍മ്മ രോഗങ്ങളെ ചെറുക്കുന്ന ചന്ദ്രികാ സോപ്പിന്‍റെ പിറവി. സോപ്പ് പ്രശസ്തമായതോടെ കേശവന്‍ വൈദ്യരുടെ ഭാഗ്യം തെളിഞ്ഞു. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പലതവണ പ്രലോഭനമുണ്ടായിരുന്നു മദ്യവ്യവസായത്തിലേക്ക് പോകാന്‍ എന്നാൽ വൈദ്യര്‍ തയ്യാറായില്ല. അദ്ദേഹം ഗുരുദേവന്‍റെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നു.

സാന്പത്തികസ്ഥിതി മെച്ചമായതോടെ വീണ്ടും അദ്ദേഹം നാരായണ മാര്‍ഗചാരിയായി. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ പ്രസിഡന്‍റായി. എസ്.എന്‍. ട്രസ്റ്റിന്‍റെ ഭാരവാഹിയായി. എല്ലാത്തിനും കൈയയച്ച് സഹായം നല്‍കുകയും ചെയ്തു. ചന്ദ്രിക വിദ്യാഭ്യാസ ട്രസ്റ്റിന്‍റെ പ്രസിഡന്‍റ്, കലാമണ്ഡലം ഭരണസമിതി അംഗം, ഗുരുവായൂര്‍ ക്ഷേത്രപുനരുദ്ധാരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ കുത്തക വ്യവസായ മേഖലയിലെ കുത്തകകള്‍ക്ക് അപ്രാപ്യമായ സ്ഥാനം ചന്ദ്രികാ സോപ്പിന് കൈവരിക്കാന്‍ കഴിഞ്ഞത് വൈദ്യരുടെ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ കൊണ്ടായിരുന്നു.

ശ്രീനാരായണ ഗുരുവും കുമാരനാശാനും, പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ, വിചാരദര്‍പ്പണം, ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും തുടങ്ങി കുറച്ചു പുസ്തകങ്ങള്‍ കൂടി വൈദ്യരുടെ വകയായിട്ടുണ്ട്. എളിമയും ലാളിത്യവും സ്ഥിരോത്സാഹവും വിജയം നേടുമെന്ന് താഴ്മയാല്‍ അഭുന്നതി സ്വന്തം ജീവിതം കൊണ്ട് വൈദ്യര്‍ തെളിയിച്ചു. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണമെന്ന ഗുരുവചനം പ്രാവര്‍ത്തികമാക്കിയ ഈ പുണ്യാത്മാവ് 1997 നവംബര്‍ ആറിനാണ് അന്തരിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്